ഫെബ്രുവരി 14 - പ്രണയദിനം. പ്രണയിക്കുന്നവരുടെ ദിനം. കാമുകീകാമുകന്മാര്‍ സമ്മാനങ്ങള്‍ മറക്കാതെ കൈമാറുന്ന ദിനം. കാമുകി ഇല്ലാത്തവന്‍ മനോഹരമായ സമ്മാനങ്ങളെ കൈയ്യിലെടുത്തു, 'എനിക്കൊരു കാമുകി ഉണ്ടായിരുന്നെങ്കില്‍ ഇത് വാങ്ങിച്ചുകൊടുക്കാമായിരുന്നു' എന്ന് മനസ്സില്‍ മാത്രം ആശ്വസിച്ചു, അത് കിട്ടിയ സ്ഥലത്ത് തന്നെ വച്ച് വെറുതെ ചുറ്റിക്കറങ്ങുന്ന ദിനം. അന്നെത്തെ ദിവസമെങ്ങാന്‍ അവധി എടുത്തുപോയിട്ടുണ്ടെങ്കില്‍, പിറ്റേ ദിവസം 'ഇന്നലെ എവിടെയായിരുന്നു?' എന്ന സഹപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തു മറുപടി കൊടുത്താലും വിശ്വസിപ്പിക്കാന്‍ പറ്റാത്ത ദിവസം. എളുപ്പമുള്ള ഒരെയോരുത്തരം; ഒരു വിടര്‍ന്ന പുഞ്ചിരി, കൂടെ ഒരു കണ്ണുമാത്രം ഒന്ന് അടച്ചു തുറക്കുക. അത് കിട്ടുമ്പോള്‍ അവര്‍ക്ക് ഉണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. കൂടെ ഒരു ചോദ്യവും 'ഹാഡ് ഫണ്‍?'. അപ്പോള്‍ അതേ പുഞ്ചിരിയില്‍ രണ്ടുകണ്ണും ഒന്നടച്ചുതുറന്നാല്‍ അവരും ഹാപ്പി, നമ്മളും ഹാപ്പി.
അങ്ങനെ ഒരു പ്രണയദിനം. മനസ്സില്‍ പ്രണയം ഉണ്ടെങ്കിലും പ്രണയിനി ഇല്ലാത്ത എന്‍റെ ആദ്യത്തെ 'പ്രണയദിനം'
പ്രണയദിനത്തിന്‍റെ ഓര്‍മകളെ കുറിച്ച് ചോദിച്ചാല്‍ 'യു നോ, ഈ പ്രണയദിനം എന്ന് പറയുന്നത് കുട്ടിക്കാലത്തെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്' എന്ന് പറയാന്‍ എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഓര്‍മ്മകളൊന്നും തന്നെ ഇല്ല. സത്യം പറഞ്ഞാല്‍ ഫെബ്രുവരി 14, മറ്റു ദിവസങ്ങളെ പോലെ ഒരു സാധാരണ ദിവസം മാത്രമാണ് എനിക്ക് (ഇന്നുവരെ!!). കലാലയ ജീവിതത്തിലും ഒരു പ്രണയദിനപരിപാടിയും ഉണ്ടായിരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല (സമരം ചെയ്യാന്‍ തന്നെ നേരം ഇല്ല, പിന്നെയാ പ്രണയദിനം).
ഈ സംഭവം നടക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 2009 ഫെബ്രുവരി 14. എന്‍റെ ആദ്യത്തെ അറിയാതെ അറിഞ്ഞുകൊണ്ടുള്ള ഒരു പ്രണയദിനം. സിനിമയ്ക്കും കള്ളിനും കൂട്ടായി വിളിക്കുന്ന സുഹൃത്തുക്കളെ ഞാന്‍ നിരാശപ്പെടുത്താറില്ലെന്നു ഞാന്‍
മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. അന്ന് വിളി കള്ളിനായിരുന്നെങ്ങില്‍ ഇത് സിനിമക്ക് ആയിരുന്നു.
2009 ജനുവരിയില്‍ ആണെന്ന് തോന്നുന്നു, തെലുഗില്‍ 'അരുന്ധതി' എന്നപേരില്‍ പ്രേതങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു സിനിമ ഇറങ്ങുന്നത്. വളരെ ജനശ്രദ്ധ ആകര്‍ഷിച്ച ഈ ചിത്രത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ കേട്ടപ്പോള്‍ എന്‍റെ ഒരു സുഹൃത്ത്, പൂജയ്ക്ക് ഈ ചിത്രം കണ്ടേ മതിയാവൂ എന്നായി.പൂജ ഞാന്‍ ജോലിചെയ്യുന്ന ഓഫീസില്‍ ഞങ്ങളുടെ വകുപ്പിന് സമാന്തരമായുള്ള വേറൊരു വകുപ്പിലാണ് ജോലിചെയ്യുന്നത്. തന്‍റെ വകുപ്പില്‍ തെലുഗ് അറിയുന്നവരോ തെലുഗ് സിനിമകാണാന്‍ താത്പര്യം ഉള്ളവരോ ഇല്ലാത്തതിനാല്‍ അവള്‍ എന്‍റെ വകുപ്പിലെ കുറച്ചുപെരുമായി ഒത്തുചേര്‍ന്നു, ഈ സിനിമയ്ക്കു പോകാന്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ പദ്ധതിയില്‍ അംഗങ്ങളായ എന്‍റെ വകുപ്പിലുള്ളവര്‍, ഒരുദിവസം തങ്ങള്‍ക്കു കിട്ടിയ ഒഴിവുസമയം ഈ സിനിമ കാണാനായി ഉപയോഗിച്ചു, പാവം പൂജയ്ക്ക് അതില്‍ ചേരാനായില്ല. അടുത്തതായി അവള്‍ കണ്ട ഒരേ ഒരാള്‍ ഈ ഞാന്‍ ആയിരുന്നു. അവള്‍ എന്നോട് ചോദിച്ചു, അല്ല, അപേക്ഷിച്ചു. കുറേ ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും മറ്റുചിലരോട് കൂടെ പോകാന്‍ പറഞ്ഞു നോക്കിയെങ്കിലും ഒന്നും അങ്ങ് ഏറ്റില്ല.
ഒടുവില്‍ ഞാന്‍ പോകാമെന്ന് സമ്മതിച്ചു. തൊട്ടടുത്ത ശനിയാഴ്ച 11 മണിയുടെ പടത്തിനു അവള്‍ ടിക്കറ്റ് എടുക്കാമെന്നും സിനിമാകോട്ടയുടെ മുമ്പില്‍ കാത്തുനില്‍ക്കാം എന്നും പറഞ്ഞു അവള്‍ 'അരുന്ധതിക്കരാറില്‍' ഒപ്പുവച്ചു. കൂടെ സിനിമയ്ക്കു ശേഷം അവിടെ നിന്നും തന്നെ ഉച്ചഭക്ഷണവും കഴിക്കാമെന്ന് പറഞ്ഞു, തെലുഗ് പോയിട്ട് ദക്ഷിണേന്ത്യയിലെ ഒരു ഭാഷയും അറിയാത്ത, ഉത്തരേന്ത്യക്കാരിയായ അവള്‍ക്കു കൂട്ടായി പോകാമെന്ന് തെലുഗിലെ അത്യാവശ്യം ചില വാക്കുകള്‍ മാത്രം അറിയാവുന്ന ഞാനും ഒപ്പുവച്ചു. മൂക്കില്ലാരാജ്യത്ത് മുറിമൂക്കാണല്ലോ രാജാവ്.
ഭാഗ്യമെന്നോ നിര്‍ഭഗ്യമെന്നോ പറയട്ടെ ആ ശനിയാഴ്ച ഫെബ്രുവരി 14 ആയിരുന്നു. അഥവാ ഫെബ്രുവരി 14 ആയിരുന്നു ആ ശനിയാഴ്ച. പൂജയ്ക്ക് സ്വന്തമായി ഒരു കാമുകന്‍ ഇല്ലാത്തതിനാല്‍ ഫെബ്രുവരി 14 അവള്‍ക്കു എന്നെപോലെ തന്നെ ഒരു സാധാരണ ദിവസം ആയിരുന്നു (ഇന്ന് അവള്‍ക്കു അങ്ങനെയല്ല). അവള്‍ പറഞ്ഞതുപോലെ സിനിമക്കൊട്ടയിലെത്തി ടിക്കെറ്റും എടുത്തു എന്നെ കാത്തു നില്ക്കാന്‍ തുടങ്ങി. രാവിലെ എഴുന്നേല്‍ക്കാന്‍ ഇത്തിരി വൈകിയതു കൊണ്ട്, ഹൈദരാബാദിലെ തിരേക്കേറിയ വീഥികളിലൂടെ വന്നപ്പോഴേക്കും ഞാന്‍ പത്തുമിനുട്ട് വൈകിപ്പോയി. പിന്നീട് നാലാമത്തെ നിലയിലുള്ളസിനിമക്കോട്ടയുടെ ഉള്ളിലെത്താനുള്ള ഒരു ഓട്ടം ആയിരുന്നു. പ്രണയിതാക്കളെ സ്വീകരിക്കാന്‍ അലങ്കരിച്ചതൊന്നും തന്നെ ശ്രദ്ധിക്കാന്‍ പറ്റിയില്ല. അതോകൊണ്ടുതന്നെ അപ്പോഴും അതൊരു പ്രണയദിനം ആണെന്ന് ഞാന്‍ അറിഞ്ഞില്ല.
ഞങ്ങള്‍ കയറുമ്പോഴേക്കും സിനിമ തുടങ്ങിക്കഴിഞ്ഞിരുന്നു. ശബ്ദനിയന്ത്രണത്തിലെ സാങ്കേതികത്വം അല്ലാതെ എനിക്ക് ആ സിനിമ ഒരു വലിയ സംഭവമായിട്ടൊന്നും തോന്നിയില്ല. മലയാളത്തിലെ കണക്കില്ലാത്ത പ്രേത ചിത്രങ്ങള്‍ കണ്ട എനിക്ക് തുടക്കത്തില്‍ തന്നെ കഥയുടെ ഗതി ഊഹിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പൂജയ്ക്ക് നേരെ തിരിച്ചാണ്. ഒരു ചെറിയ കുട്ടി പ്രേത സിനിമ കാണുന്നതുപോലെയായിരുന്നു അവള്‍ കണ്ടു കൊണ്ടിരുന്നത്. ചില രംഗങ്ങളില്‍ കണ്ണുപോത്തിയും പിന്നെ വിരലുകള്‍ക്കിടയിലൂടെ നോക്കിയും, അങ്ങനെ ഒരു പ്രേതചിത്രവീക്ഷകയുടെ എല്ലാ മാനുഷികഭാവങ്ങളും പ്രകടിപ്പിച്ചുകൊണ്ടായിരുന്നു അവള്‍ കണ്ടുകൊണ്ടിരുന്നത്.
സിനിമ കഴിഞ്ഞു താഴെ വന്നു ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറെന്റില്‍ കയറുമ്പോഴാണ് അന്ന് പ്രണയദിനം ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. അത്രയ്ക്കും മനോഹരമായാണ് അവിടെ അലങ്കരിച്ചിരിക്കുന്നത്. എല്ലാം കൊണ്ടും പ്രണയദിനം ആഘോഷിക്കുന്ന ഇണ പ്രാവുകളെ സ്വാഗതം ചെയ്യുകയാണ് അവിടെ ഭക്ഷണം വിതരണം ചെയ്യുന്ന ചേച്ചിമാര്‍. (ആദ്യമായിട്ടാണ് അവിടെ പോകുന്നത്, എന്നും അവിടെ ചേച്ചിമാരാണോ ഭക്ഷണ വിതരണം നടത്തുന്നതെന്ന് അറിയില്ല).
സംഗതിയുടെ കിടപ്പുവശവും അവിടത്തെ ഒരു ചേച്ചിയുടെ പ്രത്യക 'വെല്‍ക്കം സര്‍', 'വെല്‍ക്കം മാഡം' കേട്ടപ്പോള്‍ തന്നെ ഒരുകാര്യം എനിക്ക് മനസ്സിലായി, ആ ചേച്ചി വിചാരിച്ചിരിക്കുന്നത് ഞങ്ങളും പ്രണയദിനം ആഘോഷിക്കുകയാണെന്ന്. പൂജ ഇതൊന്നും ശ്രദ്ധിച്ചില്ല. പ്രാതല്‍ പോലും കഴിക്കാതെ വന്ന അവള്‍ക്കു അത്രമാത്രം വിശക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ആവശ്യമുള്ള സാധനങ്ങള്‍ വിതരണ ചേച്ചിയോട് പറഞ്ഞു, അവര്‍ അതുകൊണ്ടുവരാന്‍ പോയതിനിടക്കാണ് പൂജയ്ക്ക് ഓര്‍മ്മവന്നത്, അന്ന് പ്രണയദിനമാണെന്ന്. പിന്നീട് ഞങ്ങള്‍ അവിടെയുള്ളതും ഓഫീസില്‍ ഉള്ളതുമായ ഓരോരോ പ്രണയജോഡികളെക്കുറിച്ച് വെറുതെ സംസാരിക്കാന്‍ തുടങ്ങി. കൂടാതെ പുറത്തു, പെണ്‍കുട്ടികളെ നോക്കി 'ഞങ്ങളൊക്കെ ഇവിടെ ഉണ്ടേ..' എന്ന് പറയാതെ പറഞ്ഞുനടക്കുന്ന, അധികം വെളിച്ചമില്ലാത്ത സ്ഥലത്തും കൂളിംഗ് ഗ്ലാസ് വച്ചുനടക്കുന്ന, ഇവനൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലേ എന്ന് ചോദിച്ചുപോകുന്ന രീതിയില്‍ വസ്ത്രധാരണം ചെയ്തുനടക്കുന്ന ആണ്‍കുട്ടികളെക്കുറിച്ചും, കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെക്കുറിച്ചും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു.
ഭക്ഷണം വന്നു. വിതരണ ചേച്ചിയോട് സംസാരിക്കുന്നതെല്ലാം പൂജയായിരുന്നു. വിതരണ ചേച്ചി സംസാരിക്കുന്നതോ ഒരു കിളിക്കൊഞ്ചല്‍ രീതിയിലും.
വിതരണ ചേച്ചി: "ഹിയര്‍ ഈസ് യുവര്‍ ഡിഷസ് മാഡം."
പൂജ: "താങ്ക്യൂ..."
വിതരണ ചേച്ചി:"വുഡ് യു ലൈക് എനിതിംഗ് എല്‍സ് മാഡം?"
പൂജ: (എന്‍റെ മുഖത്ത് നോക്കി, പിന്നെ അവരെ നോക്കികൊണ്ട്)" ഐ തിങ്ക് വി ആര്‍ ഗുഡ്."
വിതരണ ചേച്ചി: "ഓക്കേ, എന്‍ജോയ് യുവര്‍ മീല്‍സ് മാഡം."
പൂജ: "താങ്ക്യൂ."
ഇങ്ങോട്ട് ചോദിക്കുന്ന അതേ രീതിയില്‍, അതേ ടോണില്‍ അങ്ങോട്ട് മറുപടികൊടുക്കാന്‍ പൂജയ്ക്കുള്ള കഴിവ് വിവരണാതീതമാണ്.
അതുകഴിഞ്ഞ് പൂജ എന്നോടൊരു ചോദ്യം "അവളെന്തിനാ ഇങ്ങനെ കൊഞ്ചുന്നത്?" ഈ ചോദ്യത്തിനുത്തരം ഞാന്‍ ഒരു ചെറുപുഞ്ചിരിയില്‍ ഒതുക്കി. ഒരുകാര്യം എനിക്ക് മനസ്സിലായി, ഞങ്ങള്‍ ആ വിതരണ ചേച്ചിയുടെ മുമ്പില്‍ ലവ് ബേര്‍ഡ്സ് ആണെന്ന് പൂജയ്ക്ക് മനസ്സിലായിട്ടില്ല. ഞാന്‍ ഒട്ടു പറഞ്ഞതുമില്ല. അത് അപ്പോള്‍ പറയേണ്ട ആവശ്യമുള്ളതായി എനിക്ക് തോന്നിയില്ല.
നേരെത്തെ, അല്‍പ്പസമയത്തെ ഇടവേളയില്‍ വച്ചിരുന്ന ചര്‍ച്ച ഞങ്ങള്‍ തുടര്‍ന്നു. എനിക്കറിയാവുന്ന ആളുകളുടെ എനിക്കറിയാത്ത പല പല രസകരമായ കഥകളും അവള്‍ എനിക്ക് പറഞ്ഞുതന്നു. അങ്ങനെ കഥകള്‍ ഓരോന്നായി വരുന്നതിനിടയില്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞു. വിതരണ ചേച്ചി പ്ലേറ്റ് എടുക്കാന്‍ വരുമ്പോള്‍, ഇവിടെ ഒരു കഥ പാതിവഴിയില്‍ നില്‍ക്കുകയായിരുന്നു. അത് മുഴുവനാക്കാന്‍ കുറച്ചു സമയം വേണ്ടതുകൊണ്ട് പൂജ വിതരണ ചേച്ചിയോട് ചോദിച്ചു
"കാന്‍ വി സിറ്റ് ഹിയര്‍ ഫോര്‍ സം മോര്‍ ടൈം പ്ലീസ്?"
വിതരണ ചേച്ചി: "ഓ ഷുവര്‍... നോ പ്രോബ്ലം... യുവര്‍ പ്ലെഷര്‍.."
പൂജ: "താങ്ക്യൂ സോ മച്ച്..."
ഈ ഒരു സമയത്ത് ഇങ്ങനെയൊരു ചോദ്യം പൂജയില്‍ നിന്നും ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ ഇവിടെ കുറച്ചു സമയം കൂടെ ഇരുന്നോട്ടെ എന്ന്. കാര്യങ്ങള്‍ കൈയ്യില്‍ നിന്നും പോകുന്ന ഒരു ചോദ്യമായിരുന്നു അത്.
വിതരണ ചേച്ചി പാത്രങ്ങള്‍ എടുത്തു അവിടെ നിന്നും പോയി. പൂജ കഥ തുടര്‍ന്നു. എനിക്കാണെങ്കില്‍ നിഷ്കളങ്കമായ ആ ചോദ്യം ഓര്‍ത്തിട്ടു ചിരി അടക്കാനും കഴിയുന്നില്ല. ഞാന്‍ ചിരിക്കുന്നത് കണ്ടപ്പോള്‍ പൂജ ചോദിച്ചു.
"വാട്ട് ഹാപ്പെണ്ട്?"
(ഞങ്ങള്‍ സംസാരിച്ചത് ഇംഗ്ലീഷില്‍ ആണെങ്കിലും, ചിലതൊക്കെ ഞാന്‍ മലയാളത്തിലേക്ക് മാറ്റുന്നു.)
ഞാന്‍: "യു നോ പൂജ... ആ വിതരണ ചേച്ചി വിചാരിച്ചിരിക്കുന്നത് നമ്മളും മറ്റുള്ളവരെപോലെ ഇണക്കുരുവികളാണെന്നാണ്."
പൂജ (ഞെട്ടലോടെ): "വാട്ട്??"
ഞാന്‍: "യെസ്."
പൂജ: "ഹൌ ഡു യു നോ ഇറ്റ്?"
ഞാന്‍: "പ്രണയിതാക്കളെ വരവേല്‍ക്കുന്ന, പ്രണയിക്കുന്നവര്‍ മാത്രമുള്ള ഈ സ്ഥലത്ത് നമ്മള്‍ രണ്ടുപേരും വന്നപ്പോള്‍ അവരു വിചാരിച്ചു, നമ്മളും പ്രണയ ജോഡികളാണെന്ന്. എനിക്ക് ആദ്യമേ ഒരു സംശയം ഉണ്ടായിരുന്നു. പക്ഷെ വിട്ടു കളഞ്ഞു. ഇതൊന്നും പോരാഞ്ഞിട്ട് നിന്‍റെ ഒരു ചോദ്യവും, (അവള്‍ ചോദിച്ച അതേ രീതിയില്‍) കാന്‍ വി സിറ്റ് ഹിയര്‍ ഫോര്‍ സം മോര്‍ ടൈം പ്ലീസ്."
പൂജ: "അതിനെന്താ കുഴപ്പം?"
ഞാന്‍: "ശരി, ഞാന്‍ പറയുന്ന പോലെ സങ്കല്‍പ്പിക്കുക. നമ്മള്‍ രണ്ടുപേരും പ്രണയത്തിലാണ്. ഇവിടുന്നു ഇറങ്ങിയാല്‍ നിനക്ക് നിന്‍റെ വീട്ടിലും എനിക്ക് എന്‍റെ വീട്ടിലും പോകണം, അതു കഴിഞ്ഞാല്‍ പിന്നെ എപ്പോഴാ തമ്മില്‍ കാണുകയുമില്ല. അങ്ങനെ ഒരു സാഹചര്യത്തില്‍, കുറച്ചു സമയം കൂടി ഒരുമിച്ചിരിക്കാന്‍ നീ ഇതുപോലെ ചോദിക്കില്ലേ?"
പൂജ: "അതു ശരിയാണ്. പക്ഷേ അവര്‍ ഇതുപോലെ വളഞ്ഞിട്ടൊക്കെ ചിന്തിക്കുമോ? ഐ ഡോണ്ട് തിങ്ക് സോ. എനിക്ക് തോന്നുന്നത് ഇത് നിനക്ക് മാത്രം തോന്നിയതാണെന്നാണ്."
ഞാന്‍: "ഓക്കേ... നോ പ്രോബ്ലം..." എന്നും പറഞ്ഞു നാക്കെടുത്ത് വായിലേക്കിട്ടതും, അതാ വരുന്നു നമ്മുടെ വിതരണ ചേച്ചി, കൂടെ കയ്യില്‍ പ്രണയദിനത്തിന് വേണ്ടി പ്രത്യേകം തയാറാക്കിയ, പനിനീര്‍ പുഷ്പത്തിന്‍റെ മനോഹരമായ ചിത്രങ്ങളുള്ള ഒരു കടലാസും.
വിതരണ ചേച്ചി: "സര്‍, കാന്‍ യു റൈറ്റ് സംതിംഗ് എബൌട്ട് ലവ്?"
ഞാന്‍: "വാട്ട്?? കാന്‍ യു ടെല്‍ മോര്‍ എബൌട്ട് ഇറ്റ്?"
വിതരണ ചേച്ചി: "സര്‍, സംതിംഗ് എബൌട്ട് ലവ്... യുവര്‍ വിഷന്‍ എബൌട്ട് ലവ്. യുവര്‍ കോണ്‍സെപ്റ്റ് എബൌട്ട് ലവ്."
ഞാന്‍: "ഓ ഓക്കേ.. വാട്ട് വില്‍ യു ഡു വിത്ത് ദിസ്?"
വിതരണ ചേച്ചി (അവിടെയുള്ള ഒരു വലിയ ബോര്‍ഡ് ചൂണ്ടിക്കാണിച്ചുകൊണ്ട്): "വി വില്‍ പോസ്റ്റ് ഇറ്റ് ദേര്‍. എവരിബഡി കാന്‍ റീഡ് ഇറ്റ്."
ഞാന്‍: "ഓഹോ... ഓക്കേ.. ഗിവ് മി സം ടൈം പ്ലീസ്, ഐ നീഡ് ടു തിങ്ക്."
വിതരണ ചേച്ചി: "ഷുവര്‍ സര്‍.. ടേക്ക് യുവര്‍ ടൈം." എന്നും പറഞ്ഞു അവര്‍ കടലാസും തന്നിട്ട് പോയി. ഞാന്‍ പൂജയുടെ മുഖത്തുനോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.
ഞാന്‍: "ഇപ്പൊ എങ്ങനെ... ഭവതിക്കു കാര്യങ്ങള്‍ മുഴുവനായി മനസ്സിലായി എന്ന് വിശ്വസിക്കുന്നു. ഇനി പറയു, ഇതില്‍ എന്താ എഴുതേണ്ടത്?"
പൂജ: "നതിംഗ്.. ദിസ് ഈസ് റിഡികുലസ്..." എന്നും പറഞ്ഞു അവള്‍ വിതരണ ചേച്ചിയെ വിളിച്ചു. "എക്സ്ക്യുസ് മീ..."
വിതരണ ചേച്ചി വന്നു: "യെസ് മാഡം..."
പൂജ: "സീ... വി ആര്‍ നോട്ട് ലവേര്‍സ്... വി ആര്‍ ജസ്റ്റ് ഫ്രണ്ട്സ്"
വിതരണ ചേച്ചി: "നോ പ്രോബ്ലം മാഡം."
ഭ്രാന്തുള്ളവര്‍, തനിക്കു ഭ്രാന്തില്ലെന്ന് പറയുന്നത് കേള്‍ക്കുന്നതുപോലെയാണ് പൂജ പറഞ്ഞതു അവര്‍ കേട്ടതെന്നു മനസ്സിലായപ്പോള്‍ ഞാന്‍ ഇടപെട്ടു.
ഞാന്‍: "ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നവരാണ്. ഇവള്‍ക്ക് 'അരുന്ധതി' കാണാന്‍ വേണ്ടി വന്നതായിരുന്നു ഇവിടെ. അതു കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാമെന്ന് കരുതി ഇവിടെ കയറിയതാണ്. അതല്ലാതെ ഞങ്ങള്‍ ലവേര്‍സ് അല്ല."
ഞാന്‍ പറഞ്ഞരീതി കൊണ്ടാണെന്ന് തോന്നുന്നു അവര്‍ക്ക് കാര്യം മനസ്സിലായി.
വിതരണ ചേച്ചി: "സോറി സര്‍, ഞാന്‍ വിചാരിച്ചു..."
ഞാന്‍: "നോ പ്രോബ്ലം, ഇറ്റ് ഹാപ്പെന്‍സ്."
വിതരണ ചേച്ചി: "താങ്ക്യൂ സര്‍... സര്‍, യു ഡോണ്ട് നീഡ് ടു റൈറ്റ് ഇന്‍ ദാറ്റ് പേപ്പര്‍."
ഞാന്‍: "ഏതായാലും കൊണ്ടുവന്നതല്ലേ.. എന്തെങ്കിലും എഴുതാം. ഗിവ് മീ സം ടൈം."
വിതരണ ചേച്ചി: "താങ്ക്യൂ സര്‍." എന്നും പറഞ്ഞു അവിടെ നിന്നും പോയി.
പൂജ: "ആര്‍ യു ക്രേസി?"
ഞാന്‍: "ഇറ്റ്സ് ഫണ്‍."
സത്യം പറഞ്ഞാല്‍ എനിക്ക് പ്രണയത്തെക്കുറിച്ച് എഴുതാനൊന്നും അറിയില്ലായിരുന്നു. കാര്യാലയ ജീവിതത്തില്‍ റാഗിങ്ങിന്‍റെ പേരില്‍ പോലും എനിക്കൊരു പ്രേമലേഖനവും എഴുതേണ്ടി വന്നിട്ടില്ലാത്തതിന്‍റെ ദുഃഖം ഞാന്‍ അറിഞ്ഞത് അന്നായിരുന്നു. എന്‍റെ കയ്യെഴുത്ത് അത്രയ്ക്ക് 'മനോഹരം' ആയതു കൊണ്ടാവാം, ആരും എന്നെക്കൊണ്ട് എഴുതിച്ചില്ല. എന്നെ ഇതുവരെ പഠിപ്പിച്ച എല്ലാ അധ്യാപകരുടെയും പ്രതീക്ഷ ഞാന്‍ ഒരു ഡോക്ടര്‍ ആകുമെന്നായിരുന്നു, അത്രമാത്രം കഷ്ടപ്പെട്ടിരുന്നു അവര്‍ എന്‍റെ ഉത്തരകടലാസ് വായിച്ചെടുക്കാന്‍.
പ്രണയത്തെക്കുറിച്ച് എന്തെഴുതും എന്ന് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് മലയാളത്തിന്‍റെ പ്രണയദേവനായിരുന്നു. അദ്ദേഹത്തിന്‍റെ വരികളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാല് വരികള്‍ ഞാന്‍ കടമെടുത്തു. അഥവാ അടിച്ചുമാറ്റി.
"ഹൃദയ രഞ്ജിനിയാമെന്‍ പൊന്മണി വീണയില്‍
ആരുനീ... ആരുനീ... ആരോമലേ... ആരോമലേ..."
പിറ്റേ ദിവസം
രാവിലെ കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ ജോലിക്കാരി പാലും വര്‍ത്തമാനപത്രവുമായി മുന്നില്‍ നില്‍ക്കുന്നു. സമയം 10 മണി കഴിഞ്ഞിരിക്കുന്നു. പത്രം എന്‍റെ കൈയ്യില്‍ തന്നിട്ട് പാലുമായി ജോലിക്കാരി അടുക്കളയിലേക്കു പോയി. കൈയ്യില്‍ കിട്ടിയ പത്രത്തിന്‍റെ ആദ്യപുറം നോക്കിയതും ഞാന്‍ ശരിക്കും ഒന്ന് ഞെട്ടി. ഞങ്ങള്‍ രണ്ടുപേരുടെയും ഫോട്ടോയും ആ നാലുവരിയും പത്രത്തില്‍ വന്നിരിക്കുന്നു എന്ന് ആരും കരുതേണ്ട.
എന്നാല്‍ അതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു അത്. ബോംബെയില്‍ പ്രണയദിനത്തില്‍ കറങ്ങിനടന്ന 30 ഓളം ജോഡികളെ ഏതോ ഒരു സംഘടന വിവാഹിതരാക്കിയിരിക്കുന്നു. അവരുടെ കൈയ്യില്‍ പെട്ടാല്‍ പിന്നെ ചോദ്യവും ഉത്തരവുമൊന്നും ഇല്ല. നേരെ രണ്ടുപേരെയും രജിസ്റ്റര്‍ മാര്യേജ് ചെയ്യിച്ച്, അവര്‍ കൊണ്ടുവന്ന ഹാരങ്ങള്‍ പരസ്പരം കൈമാറ്റിക്കും.
ഒരു നിമിഷം ഞാന്‍ ചിന്തിച്ചു, ആ വിതരണ ചേച്ചിക്ക് പകരം ഈ സംഘടനയെയാണ് ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നിരുന്നെങ്കില്‍, പിന്നെ 'വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്' എന്നല്ലാതെ വേറെ ഒന്നും പറയേണ്ടി വരുമായിരുന്നില്ല.
ഉടനെ പൂജയെ ഞാന്‍ ഫോണില്‍ വിളിച്ചു. അവള്‍ക്കു ഇതുവരെ രാവിലെ ആയിട്ടില്ലായിരുന്നു. ഫോണ്‍ എടുക്കാന്‍ വേണ്ടി മാത്രം ഉണര്‍ന്ന അവളോട് ഈ വാര്‍ത്ത ഞാന്‍ ചൂടോടെ അറിയിച്ചു. കേട്ട് ഞെട്ടിത്തരിച്ചിരുന്ന അവള്‍, ഉറക്കത്തില്‍ തന്നെ ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തതിനു എന്നോട് 'നന്ദി'യും പറഞ്ഞു, ഫോണ്‍ വച്ചിട്ടു പത്രം വായിക്കാന്‍ പോയി.
ഇത് 2 വര്‍ഷം മുന്‍പ് നടന്ന ഒരു സംഭാവമായിരുന്നെങ്കില്‍, കഴിഞ്ഞ പ്രണയദിനത്തില്‍ ഇതേ സംഘടനയുടെ ആളുകള്‍ ഹൈദരാബാദില്‍ 13 ജോഡികളെയാണ് വിവാഹിതരാക്കിയത്. ഇതില്‍ ഒരു ജോഡി മാത്രമാണ് ഇതൊരനുഗ്രഹമായി കണ്ടത്.
ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന് ഇന്ത്യയില്‍, പ്രണയദിനം വിവാഹിതര്‍ക്കും, ഏതു നിമിഷവും വിവാഹം കഴിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പ്രണയിതാക്കള്‍ക്കും വേണ്ടി മാത്രമുള്ളതായിരിക്കുന്നു. കൂട്ടുകാര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളുകള്‍ ഫെബ്രുവരി 14നു പെണ്‍സുഹൃത്തുക്കളുമായി പുറത്തുപോകുമ്പോള്‍ സൂക്ഷിക്കുക, ഏതു സമയത്താണ് നിങ്ങളുടെ വൈവാഹികനില തന്നെ മാറുന്നത് എന്ന് പറയാന്‍ കഴിയില്ല.
പൂജ ഇന്ന് വിവാഹിതയാണ്. അവളുടെ ഭര്‍ത്താവ് അടക്കമുള്ള ഞങ്ങള്‍ സുഹൃത്തുക്കള്‍ ഇന്നും അവളെ കളിയാക്കാന്‍ വേണ്ടി മാത്രം ചോദിക്കുന്ന ചോദ്യം "കാന്‍ വി സിറ്റ് ഹിയര്‍ ഫോര്‍ സം മോര്‍ ടൈം പ്ലീസ്?".